Wednesday 19 June 2013

ദൈവത്തിന്റെ കൈവിട്ട കളി

ദൈവം ചിലപ്പോൾ ചില കൈവിട്ട കളി കളിക്കും.

ഇരുൾ നിറഞ്ഞ വഴിയിൽ വെളിച്ചത്തിന്റെ ചെറു കണങ്ങളെ കാട്ടും. പക്ഷെ, ഈയാംപാറ്റകളുടെ ആയുസ് പോലെ, നിമിഷനേരം  കൊണ്ട് ആ ചെറുവിളക്കുകൾ അണച്ച് കളയും.

ചിലരുടെ മരണം, അവന്റെ പ്രിയപ്പെട്ടവരുടെ മനസ്സില് പ്രതീക്ഷയുടെ നാമ്പുകൾ മുളപ്പിക്കും, അടുത്ത നിമിഷം ഒരു പേമാരിയിൽ അത് എന്നെന്നേക്കുമായി പിഴുതെറിയും.

ഇന്ന് എന്റെ സുഹൃത്തിന്റെ അമ്മാവൻ മരിച്ചു. രോഗവിമുക്തനായി ആശുപത്രി വിടാൻ ഒരുങ്ങി നിന്ന ദിവസം....

Saturday 25 May 2013

പെണ്‍കുട്ടി

ഞാനിന്നലെയൊരു പെണ്‍കുട്ടിയെ കണ്ടു! കാത്തിരുന്ന് കാത്തിരുന്ന്... ഒടുവിലൊട്ടും പ്രതീക്ഷിക്കാത്ത സമയത്ത്പെട്ടന്ന് കണ്ടപ്പോ... ഒന്ന് പതറി!
പേരറിയാമായിരുന്നിട്ടും ഞാനവളോട് ചോദിച്ചു.
"എന്താ പേര് ?"
"മഴ" അവൾ പറഞ്ഞു.
"ഹിന്ദുസ്ഥാനീ  സംഗീതം പഠിച്ചിട്ടുണ്ടോ? "
“ഇല്ല. ഞാന്‍ പഠിച്ചിട്ടില്ല. എനിക്കെന്‍റെ നടത്തത്തിന്‍റെ താളം മാത്രമേയറിയൂ. അത് ഞാന്‍ പറഞ്ഞുതരാം. വരുമോ എന്‍റെ കൂടെക്കുറച്ചു നടക്കാന്‍.. ” ഒരുപാട് പരിചയമുള്ളപോലെ അവളെന്നെ ക്ഷണിച്ചു.
ആ ക്ഷണം ഞാന്‍ സ്വീകരിച്ചു... ഞങ്ങളൊന്നിച്ച് കുറച്ചു ദൂരം നടന്നു. എന്‍റെയമ്മയെന്നോട്  പലപ്പഴും പറഞ്ഞിട്ടുണ്ട് അവൾടൊപ്പമിങ്ങനെ നടക്കല്ലേ നടക്കല്ലേ എന്ന്. ആര് കേള്‍ക്കാന്‍... രാവിലെ എഴുന്നേറ്റപ്പോള്‍ നല്ല പനിം ചൊമേം...


Wednesday 6 March 2013

അഭയം

ചുട്ടു പൊള്ളുന്ന വെയില്‍. ചുറ്റും വെന്തെരിഞ്ഞ കാടിന്‍റെ അവസാന ശേഷിപ്പുകളുടെ ആര്‍ത്തനാദം. ഒഴുക്ക് നിലച്ച നദിയുടെ മാറിലെ  മണലൂറ്റിയെടുത്തുണ്ടായ വടുക്കളില്‍, പൊറ്റക്കുഴികളില്‍ അവശേഷിച്ച ജലം പുതിയ രോഗങ്ങളുടെ മഹാ ബീജങ്ങള്‍ക്ക്  പാത്രമേകുന്നു. കാറ്റ്, മീനച്ചൂടിന്‍റെ കാഠിന്യം ശരീരത്തില്‍ നീറ്റലായ് ഓര്‍മ്മപെടുത്തുമ്പോഴേക്കുംആ തീരത്ത് നിന്ന് ചലിക്കാനകാത്തടത്തോളം,  കാലുകള്‍ ചളിയില്‍ ആണ്ടു പോയിരിന്നു. അവിടെ നിന്നുകൊണ്ടവന്‍ ആ സിദ്ധാര്‍ത്ഥ വചനങ്ങള്‍ ഓര്‍ത്തു... 
 
"തിരസ്കരിച്ചതിനെ ഓര്‍ത്തു ദുഖിക്കാതിരിക്കുക. ഒരിക്കലും തിരസ്കരിക്കേണ്ടി വരാത്തതില്‍ അഭയം തേടുക, ഇതാ, ഈ മരങ്ങളിലും പുഴയിലും പുഴവക്കിലെ ഈ പരിചയമുള്ള കുളിര്‍മയുടെ കാരുണ്യത്തിലും.” **

അപ്പോഴൊക്കെയും  ചുടു കാറ്റ് അവന്‍റെ ശരീരത്തില്‍, വെയിലേറ്റുണ്ടായ
പൊള്ളല്‍ കുമിളകളില്‍ പുതിയ പുതിയ നീറ്റലുകള്‍ ഏല്‍പ്പിച്ചുകൊണ്ടേയിരുന്നു. ഇവിടെ അഭയം തേടാന്‍ താമസിച്ചു പോയിരിക്കുന്നു.  അവനോര്‍ത്തു. മരങ്ങള്‍, പുഴകള്‍, പുഴവക്കിലെ പരിചയമുള്ള കുളിര്‍മ്മ ഒക്കെയും  പുറകിലേക്കുള്ള ദൂരങ്ങളിലെവിടെയോ മാഞ്ഞുപോയിരിക്കുന്നു... സിദ്ധാര്‍ത്ഥനില്‍ നിന്ന് ബുദ്ധനിലേക്കുള്ള ദൂരം ആണ്ടു പോയ ചളിയില്‍ ചലനം നഷ്ട്ടപ്പെട്ടിട്ടും  അവന്‍ വെറുതെ ആശിച്ചു, വഴികാട്ടിയായി ഒരു ബോധിവൃക്ഷമെങ്കിലും അവശേഷിപ്പിച്ചിരുന്നെങ്കില്‍...

Sunday 21 October 2012

അയാളും ഞാനും തമ്മില്‍...

അയാളും ഞാനും തമ്മില്‍...കണ്ടിരുന്നപ്പോള്‍ നേരം പോയതറിഞ്ഞില്ല. വര്‍ത്തമാനവും, ഫ്ലാഷ് ബാക്കും ഇടചേര്‍ത്തി കഥ പറയുന്ന രീതിയില്‍ ഒത്തിരി നല്ല സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അതിന്റെ ഗണത്തിലേക്ക് ഈ സിനിമയും...അശ്ലീലവും അസഭ്യവും മാത്രാമല്ല നവ യുഗ സിനിമ എന്ന് മനസ്സിലാക്കാന്‍ ഈ ചിത്രം സഹായിക്കും.
കര്‍ത്തവ്യം മറക്കുന്ന ഡോക്ടര്‍മാരും, ഒന്ന് പറഞ്ഞു രണ്ടാമതത്തിനു ഡോക്ടറെയും ആശുപത്രിയും തല്ലി പൊളിക്കുന്ന സാമൂഹിക വിരുദ്ധരും, തട്ടിപ്പും വെട്ടിപ്പും കാണിചു നടത്തുന്ന ആശുപത്രിക്കാരും നമുക്ക് ഒരു വേര്‍ക്കാഴ്ചയും വാര്‍ത്തയും അല്ല. ആ കാഴ്ചയാണ് ഈ സിനിമ എന്നും പറയാം. ആ കാഴ്ചപ്പാടിലേക്ക്‌ നിറം പകര്‍ത്താന്‍ കുറച്ചു തമാശയും പ്രണയവും എല്ലാം, അങ്ങനെ ഒരു നല്ല സിനിമ കാഴ്ചക്കാരന്റെ മുന്നില്‍ നിറഞ്ഞു നില്‍ക്കും. കുറെ നാളുകള്‍ക്കു ശേഷം പ്രിത്വിരാജിന്റെ നല്ല ഒരു പ്രകടനവും സിനിമയും എത്തുകയാണ്. അതില്‍ അദ്ധേഹത്തെ പോലെ തന്നെ നമുക്കും ആശ്വസിക്കാം. പ്രതാപ് പോത്തന്‍, നരൈന്‍, റിമ, രമ്യ നമ്പീശന്‍ എല്ലാരും തങ്ങളുടെ ഭാഗം ഭംഗിയാക്കിയിരിക്കുന്നു.
ലാല്‍ ജോസ്, Diamond Necklace നു ശേഷം തന്റെ അടുത്ത ചിത്രം മികച്ചതാക്കിയിരിക്കുന്നു. ബോബ്ബി സഞ്ജയ് ഒരുക്കിയിരിക്കുന്ന കഥാഗതിയും തിരക്കഥയും ഈ സിനിമയുടെ വിജയത്തില്‍ നല്ലൊരു പങ്കു വഹിക്കുന്നു.
സിനിമാടോഗ്രാഫിയും, എഡിറ്റിങ്ങും ഗാനങ്ങളും മികവു പുലര്‍ത്തുന്നു.
Overall Rating :- 4 / 5

Wednesday 3 October 2012

ട്രിവാന്‍ഡ്രം ലോഡ്ജ്

ബ്യുടിഫുല്‍ എന്നാല്‍ മനോഹരം, ആ പേരില്‍ ഇറങ്ങിയ ചിത്രം മനോഹരം ആയിരുന്നു. അതെ ടീം, VK പ്രകാശിന്റെ സംവിധാനത്തില്‍ അനൂപ്‌ മേനോന്റെ തിരകഥയില്‍ ട്രിവാന്‍ഡ്രം ലോഡ്ജ് ഇറങ്ങുമ്പോള്‍ അത് അതിമനോഹരം ആകുമെന്ന് പ്രതീക്ഷിച്ചാല്‍ തെറ്റ് പറയാനാവില്ല. പക്ഷെ തികച്ചും വിപരീതം ആയി തോന്നപ്പെട്ടു. എന്താണ് പറയാന്‍ ഉള്ളത് എന്ന് ആര്‍ക്കും വ്യക്തമായ ധാരണ ഉള്ളതായി തോന്നിയില്ല. ബ്യുടിഫുള്‍ കഥക്ക് വേ
ണ്ടിയുള്ള സിനിമ ആയിരുന്നെങ്കില്‍ ഇത് സിനിമയ്ക്കു വേണ്ടിയുള്ള ഒരു കഥ, അല്ലെങ്കില്‍ ഒരു ഏച്ചുക്കെട്ടല്‍ ആയി തോന്നി. ഓരോ സീനും തമ്മില്‍ ഒരു ഇഴുകിച്ചേരല്‍ ഉള്ളതായി തോന്നിയില്ല. അതേ കാരണത്താല്‍ തന്നെ സിനിമ എന്നുള്ളതിനേക്കാള്‍ സീനുകളുടെ ഒരു നിരയാണ് ഇതെന്നാണ് തോന്നിയത്. 


ട്രിവാന്‍ഡ്രം ലോഡ്ജില്‍ താമസിക്കുന്ന കുറച്ചു അന്തേവാസികള്‍ , അതില്‍ ഒരാളാണ് അബ്ദു. തന്റെ ജീവിതത്തില്‍ ഇത് വരെ ഒരു സ്ത്രീകളെയും അടുത്തറിയുവാന്‍ സാധിക്കാത്ത ഒരു യുവാവ്.വിവാഹ ബന്ധം വേര്‍പ്പെടുത്തി അവിടെ കഥയെഴുതാന്‍ എത്തുന്ന പെണ്‍കുട്ടി, സ്വാതന്ത്ര്യം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവള്‍ , ഉടമസ്ഥന്‍ രവിശങ്കര്‍ അങ്ങനെ അങ്ങനെ കുറച്ചു കഥാപാത്രങ്ങള്‍ . അവരുടെ ജീവിതവും ആഗ്രഹങ്ങളും പറഞ്ഞു പോകുന്ന കഥ.

ന്യൂ ജനറേഷന്‍ സിനിമകളില്‍ ധാരാളമായി കാണുന്ന പച്ചയായ ആവിഷ്കാരം ഇവിടെ പക്ഷെ കുറച്ചു അസഭ്യതയിലേക്ക് ചാഞ്ഞു നില്‍ക്കുന്നതായി അനുഭവപ്പെട്ടു. കഥയുടെ സ്വാഭാവിക ഗതിക്കു വേണ്ടി അത്തരം പാതകളില്‍ നീങ്ങുന്നതില്‍ കുഴപ്പമില്ല. അത് നമ്മള്‍ തൂവാനത്തുമ്പികളിലും അരപ്പട്ട കെട്ടിയ ഗ്രാമത്തിലും വൈശാലിയിലും ഒക്കെ കണ്ടിട്ടുണ്ട്. അത് പക്ഷെ ഒരിക്കലും ഒരു അസഭ്യമായി അല്ലെങ്കില്‍ ഒരു ഏച്ചുക്കെട്ടല്‍ ആയി അനുഭവപ്പെട്ടിട്ടില്ല. കാരണം അത് കഥയുടെ ഭാഗമായിരുന്നു, അതുമായി ലയിച്ചു നില്‍ക്കുന്നതായിരുന്നു. പക്ഷെ ഇവിടെ അത് എത്തിനില്‍ക്കുമ്പോള്‍ പലയിടത്തും അത് അനാവശ്യമായി പോയതായി തോന്നി. പലരും അത്തരം സീനുകള്‍ക്ക് കയ്യടിക്കുന്നുണ്ടായിരുന്നു, അപ്പോള്‍ തോന്നി ഈ കരഘോഷങ്ങള്‍ക്ക് വേണ്ടി ബോധപൂര്‍വം വെച്ച് കെട്ടിയ രംഗങ്ങള്‍ അല്ലെ അത്.
ചില മേഖലകളില്‍ പക്ഷെ ചിത്രം ഒരു ഉയിര്‍പ്പിന്റെ പ്രതീക്ഷകള്‍ നല്‍കി, പിന്നീട് പരാജയപ്പെട്ടു. ചില കാര്യങ്ങള്‍ ചിത്രം തുറന്നു പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും , അനൂപ്‌ മേനോന്റെ കഴിഞ്ഞ കഥകളില്‍ പലയിടത്തും പറഞ്ഞ വിഷയങ്ങള്‍ തന്നെയല്ലേ അതൊക്കെ. പലയിടത്തും അവ്യക്തത അനുഭവപ്പെട്ടു.

അഭിനയത്തിന്റെ കാര്യത്തില്‍ പക്ഷെ എല്ലാവരും മികച്ചു നിന്നു. ജയസൂര്യ അവതരിപ്പിച്ച അബ്ദു വളരെ നിഷ്കളങ്കനായി തന്നെ സ്ക്രീനില്‍ നിറഞ്ഞു നിന്നു. അനൂപ്‌ മേനോന്‍ തന്റെ സ്വതസിദ്ധ നാച്ചുറല്‍ രീതിയില്‍ ഗംഭീരമായി തന്നെ പ്രകടനം കാഴ്ച വെച്ചു. സൈജു കുറുപ്പും, തെസ്നി ഖാനും നിലവാരമുള്ള പ്രകടനം കാഴ്ച വെച്ചു.

ചിത്രത്തിന്റെ ടെക്നിക്കല്‍ ആസ്പെക്ട്ടില്‍ ഒരു സാധാരണക്കാരന് കണ്ടു പിടിക്കാന്‍ പറ്റുന്ന ഒരു പിഴവും ഇല്ല. എം ജയചന്ദ്രന്‍ ഈണം നല്‍കിയ പാട്ടുകള്‍ പക്ഷെ വ്യത്യസ്തത പുലര്‍ത്തിയില്ല. തികച്ചും സാധാരണയായി തോന്നി, ഈണങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നില്ല .

എടുത്തു പറയേണ്ട ഒരു അഭിപ്രായം ഉണ്ട്. തൂവാനത്തുമ്പികളിലെ തങ്ങള്‍ ഒരു വേറിട്ട വേഷമായിരുന്നു. ക്ലാരയുമായി ജയകൃഷ്ണന്‍ തങ്ങളുടെ മുറിയുടെ താഴെ കാറില്‍ ചെന്ന് നിര്‍ത്തി, ജയകൃഷ്ണന്‍ തങ്ങളെ കണ്ടു അയാളുടെ വീടിന്റെ താക്കോല്‍ വാങ്ങാന്‍ പോകുന്ന ആ സീനിലെ അഭിനയം മാത്രം മതി തങ്ങളെ വ്യത്യസ്തനാക്കാന്‍.. ഇവിടെ ഒരു സീനില്‍ അതെ തങ്ങള്‍ എത്തുന്നുണ്ട്. തൂവാനത്തുമ്പികളുടെ അതേ BG SCORE പിന്നണിയില്‍ കേള്‍പ്പിച്ചു കൊണ്ട്. തങ്ങള്‍ എന്ന പത്മരാജന്റെ ആ നല്ല കഥാപാത്രത്തെ ഇതിലോട്ടു വലിച്ചു വീഴ്തണ്ടിയിരുന്നില്ല, ആ പഴയ തങ്ങളുടെ മനോഹാരിത ഇവിടെ ഇല്ല. അതിനു കാരണം ആ ഏച്ചുക്കെട്ടല്‍ തന്നെ.

ബ്യുടിഫുള്ളിനു ശേഷം അതേ ടീം മറ്റൊരു ചിത്രം ഇറക്കുമ്പോള്‍ മനസ്സില്‍ പ്രതീക്ഷകള്‍ നിറഞ്ഞിരുന്നു. രണ്ടു ദിവസം മിനക്കെട്ടാണ് ഇതിനു ഒരു ടിക്കറ്റ്‌ ഒപ്പിച്ചത്. അത്രയ്ക്ക് ഇതില്‍ വിശ്വാസം അര്‍പ്പിച്ചിരുന്നു. എന്നാല്‍ നിരാശാജനകം എന്ന് പറയേണ്ടി വരുന്നതില്‍ വളരെ വിഷമം ഉണ്ട്. VK പ്രകാശില്‍ നിന്നും അനൂപ്‌ മേനോനില്‍ നിന്നും പ്രതീക്ഷത്തിന്റെ അടുത്ത് നിന്നു വളരെ അകലെയാണ് ഈ ചിത്രം . പക്ഷെ പിന്മാറുകയോ അവരില്‍ ഉള്ള വിശ്വാസം നഷ്ടപ്പെടുത്തുകയോ ചെയ്യുന്നില്ല. കാരണം അവരുടെ ചരിത്രം അവരുടെ കഴിവുകള്‍ തെളിയിച്ചതാണ്, അവര്‍ അതിമനോഹരമായ ചിത്രങ്ങള്‍ ഇനിയും കാഴ്ച വെയ്ക്കും എന്ന് ഉറപ്പാണ്.

Rating : 2 / 5
Below Expectations

Friday 21 September 2012

പാളയന്തോടന്‍

നാലുദിവസവും ചില്ല്വാനവുമായി, ഭൂതങ്ങളെന്നോടു കോപിച്ചിരിക്കുകയാണ്.... മലംഭൂതങ്ങള്‍!!! എങ്ങനെ കോപിക്കാതിരിക്കും അമ്മാതിരി തീറ്റയല്ലായിരുന്നൊ കഴിഞ്ഞ ഒരാഴ്ച്ചയായിട്ട്... ചിക്കന്‍ കറി, ചിക്കന്‍ ഫ്രൈയ്യ്, ചിക്കന്‍ 65, ചിക്കന്‍ തന്തൂരി, ചിക്കന്‍... ചിക്കന്‍... ചിക്കന്‍... ഹോ! അതും എറണാകുളത്തു നിന്ന്!  ഓര്‍ത്തിട്ട് കൂടി പേടിയാകുന്നു. മനുഷ്യന് ഏറ്റവും വലിയ ആശ്വാസം ലഭിക്കുക വയറൊഴിയുമ്പോളാണത്രെ! അതെയോ...? പണ്ടെങ്ങോ ഒരു തെന്നാലിരാമന്‍ കഥയില്‍ വായിച്ചതാണ്! ഹൌ! ആ ഒരാശ്വാസത്തിന് വേണ്ടിയുള്ള അന്വേഷണമാരംഭിച്ചിട്ടിതിപ്പോള്‍ ദിവസം നാലുകഴിയുന്നു. സാരമില്ല, പണ്ട് ബുദ്ധനും ശങ്കരനുമൊക്കെ എത്രയലഞ്ഞിട്ടാ ബോധോദയം ഉണ്ടായത്, നിര്‍വാണസിദ്ധി നേടിയത്. അതുപോലെയൊരുദിവസം എനിക്കും കിട്ടുമായിരിക്കുമാശ്വാസം!

വിശപ്പ്‌ തീരെ ഇല്ല്യാണ്ടായ്! നാവിനു രുചി അറിയാന്‍ കൂടി കഴിയുന്നില്ല. ഇതിനി ഇങ്ങനെ തുടര്‍ന്നാല്‍ സംഗതി ഗുരുതരമാകും! ചേട്ടനോട് ചോദിക്കുക തന്നെ നിവൃത്തി..  കഴിഞ്ഞ 8 വര്‍ഷത്തോളമായ് ചേട്ടനിവിടെയുണ്ട`.  പല പല ഹോട്ടലുകളില്‍ നിന്നായ് പല പല നിറത്തിലുള്ള, പല പല രുചികളിലുള്ള വിഷം (ഭക്ഷണം) കഴിച്ച് നേടിയ ഒരു വലിയ അനുഭവസമ്പത്തുള്ള വ്യക്തിയാണ്, എന്തെങ്കിലുമൊരു മാര്‍ഗം പറഞ്ഞു തരാതിരിക്കില്ല, ഏതായാലും ഞാന്‍ കാര്യം അവതരിപ്പിച്ചു.

"അയ്യേ... ഇതാണോ വലിയ കാര്യം! നീ ഒരു കാര്യം ചെയ്, പോയി ആ ഗണപതി ഹോട്ടലില്‍ നിന്നൊരു മാസലദോശ വാങ്ങിക്കഴിക്ക് എല്ലാം ശരിയാകും!" ഇത് പറയുമ്പോള്‍ ചേട്ടന്‍റെ മുഖത്തുണ്ടായ നിസ്സാരഭാവവും ചിരിയും എന്നെ തെല്ലോന്നലോസരപ്പെടുത്തി. അതൊക്കെ പരീക്ഷിച്ചു ക്ഷീണിച്ചവശനായ് തളര്‍ന്നു തുടങ്ങി ഞാന്‍ എന്ന അറിവ്, ചേട്ടന് സംഭവത്തിന്‍റെ ഗുരുതരാവസ്ഥ നന്നായി  ബോധ്യമാക്കി കൊടുക്കത്തക്കതായിരുന്നു.

അഗാധമായ ഏതോ ചിന്തയിലെന്നപോലെ ചേട്ടന്‍റെ മുഖം കൂടുതല്‍ ഗൗരവമാര്‍ന്നതായ് തോന്നി! ഒരു പരിഹാര മാര്‍ഗം, അതിവിടെനിന്നു തന്നെ ലഭിക്കും എന്നെനിക്കുറപ്പായിരുന്നു. എന്‍റെ ആകാംക്ഷയുടെ പിരിമുറുക്കത്തിന് അയവെന്നോണം അവസാനം ചേട്ടന്‍ സംസാരിച്ചു തുടങ്ങി.
"നീ പറയുന്നത് കേട്ടിട്ട് സംഗതിയുടെ കിടപ്പത്ര പന്തിയല്ല. ഒരു ശ്രമം കൂടി നടത്തി നോക്കാം അതിലും വിജയിച്ചില്ലെങ്കില്‍... പിന്നെ എനിമയെ രക്ഷയുള്ളൂ."

"എനിമയോ അതെന്താ?"
എന്‍റെ നിഷ്കളങ്കമായ ചോദ്യത്തിനു ചേട്ടന്‍റെ മുഖത്തുണ്ടായ ചിരി തന്നെ എനിക്ക് ധാരാളമായിരുന്നു. കൂടുതല്‍ മനസ്സിലാക്കുവാനും ചോദിച്ചറിയുവാനുമുള്ള സാവകാശം എനിക്കുണ്ടായിരുന്നില്ല... ഉരുണ്ടു കൂടി, പെയ്യുവാന്‍ കഴിയാതെ, വീര്‍പ്പുമുട്ടി നില്‍ക്കുന്ന കാര്‍മേഘങ്ങളുടെ കരി നിഴലുകള്‍ എന്‍റെ മുഖത്ത് കണ്ടിട്ടെന്നോണം ചേട്ടന്‍ വേഗം കാര്യം പറഞ്ഞു തന്നു.

പാളയന്തോടന്‍!! അതെ... പാളയന്തോടന്‍പഴം! കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ പഴം വാങ്ങാനിറങ്ങി. പുരകത്തുമ്പോള്‍ വാഴവെട്ടുന്നതുപോലെ ചേട്ടന്‍റെ വക വാങ്ങാനുള്ള  സാധനങ്ങളുടെ ഒരു ലിസ്റ്റും. ഒരു പേന(ചുവന്ന മഷി), നോട്ട് ബുക്ക്‌ , രണ്ടുരൂപയുടെ ചെറിയ കവര്‍ ഏരിയലിന്‍റെ സോപ്പ് പൊടി, ഷേവ് ചെയ്യാന്‍ ഒരു സെറ്റ് ബ്ലേഡ്. ഹോ ! എന്ത് പറഞ്ഞാലും ഇപ്പോള്‍ ഞാന്‍ അനുസരിക്കും അത് നന്നായിട്ട് ചേട്ടനറിയാം.

അങ്ങിനെ സകലതിലും വിരക്തനായ് മഹാപ്രസ്ഥാനത്തിനിറങ്ങിയ ധര്‍മ്മപുത്രരെപ്പോലെ ഞാന്‍ നടന്നു. ചുറ്റും നടക്കുന്നതൊന്നും എന്നെ ബാധിക്കുന്നതായിരുന്നില്ല, മനസ്സില്‍ ഒരൊറ്റ ലക്‌ഷ്യം! ഒരേ ഓരോന്ന്! പാളയന്തോടന്‍പഴം !

കടയില്‍ ഒരല്പം തിരക്കുണ്ട്‌. സാധാരണയായ് ഈ സമയത്ത് തിരക്കുണ്ടാകാറുണ്ടെങ്കിലും വേഗം സാധനം കിട്ടാറുള്ളതാണ്. ഇന്നുപക്ഷെ കടയുടമസ്ഥന്‍റെ മകനാണെടുത്തു കൊടുക്കുന്നത്. കണക്കെഴുതുന്നതും പൈസ വാങ്ങുന്നതുമവന്‍ തന്നെ. ചുരുക്കി പറഞ്ഞാല്‍ അവന്‍ മാത്രമേയുള്ളൂ കടയില്‍... കാഴ്ചയില്‍ ഒരു പതിനാറു പതിനേഴു വയസ്സ് തോന്നിപ്പിക്കുന്ന പയ്യന്‍. കടയില്‍ നിന്ന്, എടുത്തുകൊടുത്തുള്ള പരിചയം പോര. ആളുകള്‍ ധൃതി കൂട്ടുന്നതിനനുസരിച്ച്  അവന്‍ കൂടുതല്‍ വെപ്രാളപ്പെടുന്നു, എടുത്തു കൊടുക്കുന്നതു മാറിപ്പോകുന്നു കൂട്ടുന്ന കണക്കുകള്‍ തെറ്റുന്നു അങ്ങിനെ ആകെ പ്രശ്നം. വാങ്ങാനെത്തിയ എല്ലാവര്‍ക്കും ആദ്യം വേണം. കരയുന്ന കുഞ്ഞിനെ പാലുള്ളൂവത്രേ! അപ്പോളെല്ലാ കുഞ്ഞുങ്ങളും കൂടി കരഞ്ഞാലോ? പാവം അമ്മയെന്തു ചെയ്യും?

ഏതായാലും ഞാനും കരഞ്ഞു.... ഉച്ചത്തില്‍... ഒടുവില്‍ അവനു മുന്‍പില്‍ എന്‍റെ ഊഴവുമെത്തി.  വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഓരോന്നായ് പറഞ്ഞു... വളരെ ധൃതിയില്‍ അവന്‍ കടയ്ക് മുന്നില്‍ തൂക്കിയിട്ടിരുന്ന കുലയില്‍ നിന്ന് ഒരു പടലപ്പഴം ഇരിച്ചെടുത്ത് ത്രാസ്സില്‍ വച്ച്  തൂക്കി. ഇല്ല... അരക്കിലോ പോലും ആയിട്ടില്ല. പടലയായ് അടര്‍ത്തിയെടുത്താല്‍ കൂടിപ്പോകുമോ എന്ന് ഭയന്ന് ആശാനോരോന്നോരോന്നായ് ഇരിച്ചെടുക്കാന്‍ തുടങ്ങി. കൃത്യം  ഒരു കിലോ! ഞാന്‍ ത്രാസ്സിലേക്ക് നോക്കി അവസാനം ഇരിച്ചെടുത്ത പഴങ്ങളെല്ലാം വിവസ്ത്രകളായ് ത്രാസ്സില്‍ വിശ്രമിക്കുന്നു. ഹാങ്കറില്‍ ഊരിയിട്ട കോട്ടുകള്‍ പോലെ അവയുടെ തൊലികള്‍ കുലയില്‍ തന്നെ കിടപ്പുണ്ട്. തര്‍ക്കിച്ചു നില്‍ക്കാനും ബഹളം വയ്കാനും എനിക്ക് സമയമില്ല... അങ്ങനെയെങ്കില്‍ അങ്ങനെ... സാധനങ്ങളെല്ലാം വാങ്ങി ഒരു കവറിലാക്കി ഞാന്‍ തിരിച്ചു നടന്നു.

തിരികെ മുറിയിലെത്തി സാധനങ്ങള്‍ ചേട്ടനെ എല്പിച്ചതിനു ശേഷം കുളിക്കുവാനായ് പോയ്‌. കുളി കഴിഞ്ഞു തിരികെയെത്തിയപ്പോള്‍ ചേട്ടന്‍ മുറിയിലില്ല, കറണ്ടും പോയിരിക്കുന്നു. മുറിയില്‍ കത്തിച്ചു വച്ചിരിക്കുന്ന മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തില്‍ മേശപ്പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ടത് കവറില്‍ നിന്ന്‍ പഴം  രണ്ടായി പകുത്തെടുത്തു  വെളിയില്‍ വച്ചിരിക്കുന്നതാണ്. അതിലൊരു പങ്കു ചേട്ടനിരുന്ന ഭാഗത്തേക്ക് മാറ്റി വച്ചിരിക്കുന്നു. അതില്‍ പഴങ്ങളുടെ എണ്ണം കൂടുതലുമാണ്. സത്യംപറയാലോ... അതെനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. പങ്കുവയ്കുമ്പോള്‍ അത് കൃത്യം രണ്ടായി പങ്കുവയ്കെണ്ടതല്ലേ... അതല്ലേ അതിന്‍റെ  ശരി. ആ ദേഷ്യത്തില്‍, ഇത്തിരി കഷ്ടപ്പെട്ടിട്ടാണെങ്കിലും  ഞാനാ മാറ്റി  വച്ചിരുന്ന പഴം മുഴുവന്‍ ഒറ്റയിരുപ്പിനു കഴിച്ചു.

കറണ്ട് വന്നപ്പോഴേക്കും ചേട്ടനുമെത്തി.
    "ഡാ ഞാനിവിടെ മാറ്റി വച്ച പഴങ്ങളെന്തിയെ?"
ആ ചോദ്യം കൂടി  ആയപ്പൊഴേക്കും എന്‍റെ ദേഷ്യം ഇരട്ടിച്ചു.
   "ഞാന്‍ വിഴുങ്ങി  എന്തെയ്? "
ദേഷ്യത്തോടുകൂടിത്തന്നെയാണു ഞാനതുപറഞ്ഞത്. ചെട്ടനതത്ര രസിച്ചില്ലായെന്നെനിക്ക് മനസ്സിലായ്. അത്ര രൂക്ഷമായാണെന്നെയപ്പോള്‍  നോക്കിയത്. അങ്ങിനെ ദേഷ്യപ്പെടേണ്ടിയിരുന്നില്ലായെന്നെനിക്കും തോന്നി. ശ്ശെ! എവിടെയിരുന്നൂ  എനിക്കീ ദേഷ്യം. ഒരുപക്ഷെ മൂന്നാല് ദിവസമായ് വയറിനുള്ളില്‍ ഉരുണ്ടുകൂടിയിരുന്നതാവാം! 

ഏതായാലും ള്ളിലൊരു പടപ്പുറപ്പാടിനുള്ള ഒരുക്കങ്ങള്‍ ഞാനറിഞ്ഞുതുടങ്ങി. എന്‍റെ മുഖത്തെ ദേഷ്യവും, വെപ്രാളവും, പരവേശവുമൊക്കെ കണ്ടപ്പോള്‍, എന്തോ ഓര്‍ത്തിട്ടെന്നപോലെ ചേട്ടനറിയാതെ ചിരിച്ചുപോയി. അങ്ങിനെ ഞങ്ങള്‍ക്കിടയിലപ്പോളുണ്ടായ  കല്ലുകടിക്കുമൊരയവു വന്നു. 'എങ്കിലും... ചെട്ടനെന്തിനായിരിക്കും... ചിരിച്ചത് ???'

അതേപ്പറ്റി അധിക സമയം ആലോചിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അപ്പോഴേക്കും ഭൂതപ്പ്രീതിയ്ക്കുള്ള പൂജ ആരംഭിച്ചു കഴിഞ്ഞിരുന്നു. ശംഖനാദവും പെരുംമ്പറയും ഒന്നിച്ചു മുഴങ്ങുന്നതെനിക്ക് കേള്‍ക്കാം.... ഭ്രാന്തമായ ഒരാവെഗത്തോടെ നോവിന്‍റെ ചെറു കണങ്ങള്‍ ഒരിടത്തേയ്ക്കുമാത്രമായ്‌ ആവാഹിക്കപ്പെടുന്നതുഞ്ഞാനറിയുന്നു... മേഘഗര്‍ജ്ജനങ്ങളിലിളകിയാടുന്ന തെങ്ങിന്‍തലപ്പുകള്‍ക്കും മുകളില്‍ പെയ്തോഴിയുവാന്‍ വെമ്പല്‍ കൊള്ളുന്ന കാര്‍മേഘങ്ങള്‍ ആവേശത്തോടെ ഓടിയടുക്കുന്നതെനിക്കുകാണാം! ഇനിയെവിടെയും ഒരമാന്തമരുത്... ഞാനിറങ്ങിയോടി... സകല പാപങ്ങളും ഇറക്കിവയ്ക്കുവാനുള്ള ആവേശത്തോടെ....

At last the nature's call is on! അതെ... പ്രകൃതിയുടെ വിളി... വര്‍ഷങ്ങളോളം മഴ കിട്ടാതെ വരണ്ടു കീറിയ ഭൂമിയിലേക്ക്‌ കാലവസ്ഥാനിരീക്ഷകരുടെ സകല പ്രവചനങ്ങളും കീഴ്മേല്‍ മറിച്ചുകൊണ്ടൊരു ഗംഗാ പ്രവാഹം! 
തടുക്കുവാന്‍ പരമശിവന്‍റെ  ജടയില്ല. അതാരോ പിഴുതു മാറ്റിയിരിക്കുന്നു. താങ്ങുവാന്‍ ഭൂമിദേവിക്കുമാവില്ല! ഫലം ഉരുള്‍പൊട്ടലുകളും മഹാപ്രളയങ്ങളും. ഭൂമിയുടെതാണെങ്കിലും മനുഷ്യന്‍റെതാണെങ്കിലും സന്തുലിതാവസ്ഥ നഷ്ട്ടപ്പെടുത്തിയാല്‍ പിന്നെ നിലനില്‍പ്പിനു പ്രയാസപ്പെടും!

നാല് ദിവസം പിന്നെയും കഴിഞ്ഞിരിക്കുന്നു. ശക്തികുറഞ്ഞ മഴ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് പെയ്യുന്നുണ്ട്. ഞാനും തളര്‍ന്നു കഴിഞ്ഞു. ഇനി വയ്യ! "ഇതെന്തേ ചേട്ടാ ഇങ്ങനെ...? പാളയന്തോടന്‍ പഴത്തിനിത്ര ശക്ത്തിയോ...? " ചേട്ടന്‍റെ പൊട്ടിച്ചിരിയായിരുന്നു ഈ ചോദ്യത്തിനെനിക്ക് കിട്ടിയ മറുപടി. പേമാരി തുടങ്ങുന്നതിനും മുന്‍പ്, പൂജ തുടങ്ങുന്നതിനും മുന്‍പ് ചേട്ടന്‍റെ മുഖത്ത് ഞാന്‍ കണ്ട അതേ ചിരി! കൊലച്ചിരി!

"ഡാ...ഈ സോപ്പുപൊടിയിലെയ്... പഴം മുക്കി കഴിച്ചാ... ഇങ്ങനെയിരിക്കും!"
പറഞ്ഞതുമനസ്സിലാകാതെ തളര്‍ന്നവശതയാര്‍ന്ന സ്വരത്തില്‍ ഞാന്‍ ചോദിച്ചു.  "ന്താ...! മനുഷ്യന് മനസ്സിലാകുന്ന ഭാഷേല് പറയ്‌യ്യോ?"
ചേട്ടന്‍: "ഡാ ഇനിയെങ്കിലും, കടയില്‍ നിന്ന് സാധനം വാങ്ങുമ്പോ... കവറ`പൊട്ടിക്കാതെ സോപ്പുപോടിയും, തൊലി ഇരിക്കാതെ പഴവും വാങ്ങാന്‍ പഠിക്കണം! അതല്ലെങ്കില്‍... രണ്ടും രണ്ടായ്‌ സൂക്ഷിച്ചു കൊണ്ടുവരാന്‍ പഠിക്കണം! മനസ്സിലായോ...? "
ഒന്നും മനസ്സിലാകാതെ നിന്ന എന്നോട് ചേട്ടന്‍ വീണ്ടും.
"നീയാ ഇരുട്ടത്തെടുത്ത് കഴിച്ചത്... സോപ്പുപൊടി പുരണ്ടിട്ടുഞാനെടുത്തു മാറ്റിവച്ച പഴങ്ങളായിരുന്നു!" 
സോപ്പുപോടിയും പഴവും, നല്ല ചേര്‍ച്ച! ഇതാണോ എനിമ?

തളര്‍ന്നവശനായിരിക്കുന്ന എനിക്കൊന്നും പറയുവാനുണ്ടായിരുന്നില്ല. ചിരിക്കുവാന്‍ കൂടി വയ്യാതായിരിന്നു. കറണ്ടില്ലാതിരുന്നതും, നാവിനു രുചിയറിയാന്‍ കഴിയാതിരുന്നതും, ചേട്ടനോടുള്ള ദേഷ്യവും പിന്നെ അപ്പോഴത്തെ അവസ്ഥയും ഒക്കെകൂടി ചേര്‍ന്നപ്പോള്‍ ആകെ ഭ്രാന്തു പിടിച്ചു... കഴിക്കുന്നതെന്താണെന്നു കൂടി ശ്രദ്ധിച്ചില്ല! ഒരു തളര്‍ന്ന ചിരിയോടെ ഞാന്‍ കസേരയിലെക്കമര്‍ന്നിരുന്നു .


Saturday 15 September 2012

ഒഴിമുറി

ഒഴിമുറി കണ്ടു. ഒരു കാലത്തിന്റെയും സംസ്കാരത്തിന്റെയും കഥ. പത്രക്കാര്‍ എഴുതിക്കൂട്ടിയത് വായിച്ചിട്ട് വേറെ എന്തൊക്കെയോ ആവും സിനിമ എന്ന് പ്രതീക്ഷിച്ചു ആണ് പോയത്. പക്ഷെ കേട്ടതിനെക്കാളും ഗംഭീരം ആയിരുന്നു കണ്ടത്.
ഒരു കാലഘട്ടത്തില്‍ നിലനിന്നിരുന്ന മരുമക്കത്തായ സ
മ്പ്രദായതിന്റെ മുന്നില്‍ പെട്ട് സ്വന്തം അസ്ഥിത്വം നഷ്ടപെടുമോ എന്ന് ഭയക്കുന്ന ഒരു മനുഷ്യന്റെ മുന്‍ തലമുറയെയും പിന്‍ തലമുറയെയും ആവിഷ്കരികരിക്കുന്ന ചിത്രം. സ്നേഹം പുറത്തു കാണിക്കാത്ത ഒരു അച്ഛന്‍ ആണ് അയാള്‍, തന്റെ അച്ഛന്റെ ഗതി വരുമോ എന്ന ഭയം ആണ് അയാളെ നയിക്കുന്നത്. ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളും മൂന്നു തലമുറയില്‍ പെട്ടവരാണ്. തലയുയര്‍ത്തി നില്‍ക്കുന്ന മൂന്നു സ്ത്രീകള്‍. അവരുടെ വഴികളും രീതികളും പക്ഷെ പലതാണ്. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിലേക്ക് ഒരു ചെറിയ നേര്‍ക്കഴ്ചയും ചിത്രം നല്‍കുന്നു. പഴയ കാലത്തില്‍ തിരുവിതാംകൂറിന്റെ തെക്കന്‍ ഭാഗത്ത്‌ (ഇന്ന് തമിഴ് നാട്ടില്‍) നിലനിന്നിരുന്ന ഭാഷശൈലിയും വാക്കുകളും ചിത്രം മുന്നോട്ടു വയ്ക്കുന്നു. അത് പോലെ തന്നെ ആ കാലഘട്ടത്തില്‍ മരുമക്കത്തായം നില നിന്നിരുന്ന കുടുംബത്തിലെ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന അധികാരവും സ്വാതന്ത്ര്യവും എല്ലാം ചിത്രത്തില്‍ വിഷയമാവുന്നു.

തലപ്പാവിന് ശേഷം ഒരു ചിത്രവുമായി എത്തുന്ന മധുപാല്‍ പ്രതീക്ഷകള്‍ തെറ്റിക്കുന്നില്ല എന്ന് മാത്രമല്ല, അതുയര്തുകായാണ് ഈ ചിത്രത്തിലൂടെ.
തമിഴ് സിനിമ മേഖലയില്‍ ഇതിനോടകം തന്നെ പ്രശസ്തി നേടിക്കഴിഞ്ഞ ജയമോഹന്‍ വളരെ ഭംഗിയായി തന്നെ ഈ കഥ നമുക്കായി മെനഞ്ഞു എടുത്തിരിക്കുന്നു.
നമ്മുടെ നാട്ടിലെ പ്രധാന ചേരികളായ Male Chauvinist, Feminist എന്ന ഒരു വിഭാഗത്തിലും ആര്‍കും പെടുത്താനാവില്ല ഈ ചിത്രത്തെ, എല്ലാവരുടെയും ഭാഗം, മനോനില, ചെയ്തികള്‍ , എല്ലാം അവരുടെ ഭാഗത്ത്‌ നിന്ന് ന്യായികരിക്കപെടുന്നു. ഇന്നയാള്‍ കുറ്റക്കാരന്‍ ഇന്നയാള്‍ ശരി എന്നൊന്നും നമുക്ക് പറയാന്‍ കഴിയില്ല.ജീവിതഗന്ധിയായ കഥ . എല്ലാ കഥാപാത്രങ്ങള്‍ക്കും അതിന്റേതായ വ്യക്തിത്വം നല്‍കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. അതില്‍ മധുപാലിനും, ജയമോഹനും നൂറു ശതമാനം വിജയം. ചില രംഗങ്ങളും ചില സംഭാഷണങ്ങളും ആരോച്ചകമായിരുന്നെങ്കിലും സിനിമയുടെ മൊത്തം ഭംഗിയില്‍ അത് പോറല്‍ ഏല്പിച്ചില്ല.

ലാലിന്‍റെ കരുത്തുറ്റ മറ്റൊരു കഥാ
പാത്രം. നന്ദുവും ഒട്ടും പിന്നിലല്ല. ശ്വേത മേനോന്‍,മല്ലിക, ഭാവന തുടങ്ങിയവര്‍ ഭേദപെട്ട പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. ആസിഫ് അലിക്ക് വ്യത്യസ്തമായ ഒരു കഥാപാത്രം ലഭിച്ചിട്ടുണ്ട്.

സിനിമയ്ക്കു വേണ്ടി കഥ ഉണ്ടാക്കുകയല്ല, കഥക്ക് വേണ്ടി സിനിമ ഉണ്ടാക്കണം. അങ്ങനെ ഒരു സിനിമ ആണ് ഒഴിമുറി . നിലവാരം കുറഞ്ഞ സിനിമ വന്‍ കാശ് മുടക്കി എടുത്തിട്ട്, അതും അന്യഭാഷാ സിനിമകളില്‍ നിന്ന് നേരെ കോപ്പി അടിച്ചു കൊണ്ട് നിര്‍മിച്ചിട്ടു വെറും നിലാവരം കുറഞ്ഞ വിപണന തന്ത്രങ്ങള്‍ ഉപയോഗിക്കുന്ന ഒരു കാലത്തില്‍ ഒഴിമുറി വേറിട്ട്‌ നില്‍ക്കുന്നു.
Rating :- 4.5/5 Must Watch Movie